August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

വിനോദ സഞ്ചാരികളുമായി ഹ്രസ്വകാല വിവാഹം, പണത്തിന് പകരം ദാമ്പത്യം, ആനന്ദവിവാഹങ്ങൾ ഈ രാജ്യത്ത് വർധിക്കുന്നു!

SHARE

ജക്കാർത്ത: ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ ആനന്ദവിവാഹങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള യുവതികൾ പണത്തിന് പകരമായി ഹ്രസ്വകാല വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതാണ് ആനന്ദവിവാ​ഹം( പ്ലഷർ മാര്യേജ്) എന്ന് പറയുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിനോദസഞ്ചാരികളുമായാണ് വിവാഹം കൂടുതൽ നടക്കുന്നത്. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമായ പൻകാക്കിൽ ഈ പ്രതിഭാസം വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോട്ട ബുംഗയിലെ മൗണ്ടൻ റിസോർട്ടിൽ ഏജൻസികൾ നടത്തുന്ന താൽക്കാലിക വിവാഹങ്ങളിലൂടെ നിരവധി സന്ദർശകർ പ്രാദേശിക സ്ത്രീകളെ ലൈം​ഗികമായി ചൂഷണം ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏജൻസികളാണ് സ്ത്രീകളെ വിനോദ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നത്. രണ്ട് കക്ഷികളും സമ്മതിച്ചുകഴിഞ്ഞാൽ, പെട്ടെന്ന് തന്നെ, അനൗപചാരികമായ വിവാഹ ചടങ്ങ് നടത്തുന്നു. അതിനുശേഷം പുരുഷൻ സ്ത്രീക്ക് വധൂവില നൽകുകയും പകരമായി,  വരന് പോകുന്നത് വരെ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ വധു നൽകണം. വിനോദസഞ്ചാരി തിരികെ പോകുമ്പോൾ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്യും. ആനന്ദ വിവാഹങ്ങൾ ലാഭകരമായ വ്യവസായമായി ഉയർന്നുവന്നിട്ടുണ്ടെന്നും ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തുടക്കത്തിൽ, കുടുംബാംഗങ്ങളോ പരിചയക്കാരോ വിനോദസഞ്ചാരികൾക്ക് സ്ത്രീകളെ പരിചയപ്പെടുത്തി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഏജൻസികളാണ് ഏറ്റെടുത്തിരിക്കുന്നത്. വിനോദസഞ്ചാരികളുമായി താൻ 15 തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ഒരു സ്ത്രീ പറഞ്ഞു. ആദ്യ ഭർത്താവ്, 50 വയസ്സുള്ള സൗദി അറേബ്യക്കാരനായിരുന്നു. 850 ഡോളറിനാണ് വിവാഹം. കമ്മീഷൻ കിഴിച്ച് പകുതി മാത്രമാണ് ഇവർക്ക് ലഭിച്ചത്. കല്യാണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, വരൻ നാട്ടിലേക്ക് പറന്നു. നിക്കാഹ് മുത്താഹ് എന്ന് അറിയപ്പെടുന്ന ഈ താൽക്കാലിക വിവാഹങ്ങൾ ഷിയ ഇസ്ലാം സംസ്കാരത്തിന്റെ ഭാ​ഗമാണ്. ദുർബലരായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സെക്‌സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ രീതിയെന്ന് മനുഷ്യാവകാശപ്രവർത്തകർ ആശങ്ക ഉന്നയിച്ചു.