സംസ്ഥാന സർക്കാർ സ്ഥാപനമായ കെസിസിപിഎൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണ പ്രൊപ്പോസൽ മന്ത്രിസഭ അംഗീകരിച്ചു.

കണ്ണൂർ: സംസ്ഥാന സർക്കാർ സ്ഥാപനമായ കെസിസിപിഎൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്കരണ പ്രൊപ്പോസൽ മന്ത്രിസഭ അംഗീകരിച്ചു.
കമ്പനിയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും 01.01 2017 മുതൽ ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം സെപ്തംബർ 24 ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഇതേ തുടർന്ന് ഓഫീസേഴ്സ് ഒഴികെയുള്ളഎല്ലാ ജീവനക്കാരുടെയും ശമ്പളം 01.01.2017 മുതൽ പുതുക്കി നിശ്ചയിക്കും.
കെസിസിപിഎൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളായി തുടർച്ചയായി പ്രവർത്തനലാഭം നേടിയ കമ്പനിയാണ്. ഇത് സർക്കാരിൻ്റെ പരിപൂർണ്ണ പിന്തുണയുടെയും കാര്യക്ഷമമായ മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെയും ഫലമാണെന്ന് കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. 2015-16 ൽ 3.41 കോടി രൂപ വിറ്റുവരവും 4.65 കോടി രൂപ നഷ്ടവുമുണ്ടായിരുന്ന സ്ഥാപനം ചിട്ടയായ പ്രവർത്തനവും ചടുലമായ മാനേജ്മെന്റിന്റെ പ്രഫഷണലിസവും കൂടി ചേർന്നപ്പോൾ 2024-25 ൽ 93.10 കോടി രൂപ വിറ്റുവരവും 4.11 കോടി രൂപ പ്രവർത്തനലാഭവും നേടാൻ കഴിഞ്ഞു. കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെട്ടതിന്റെയും സൂചനയാണ്. ശമ്പള പരിഷ്കരണം വേണമെന്ന കമ്പനിയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെ ദീർഘകാലത്തെ ആവശ്യവും മാനേജ്മെൻ്റിൻ്റെ പരിപൂർണ്ണ പിന്തുണയും സർക്കാരിൻ്റെ അംഗീകാരവും ലഭിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയാണ്. ഇത് ജീവനക്കാരിൽ വലിയ ഉന്മേഷം സൃഷ്ടിക്കുമെന്നും കമ്പനിയുടെ പെർഫോമൻസിൽ തീർച്ചയായും ഇത് പ്രതിഫലിക്കുമെന്നും കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയരക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. ശമ്പള കുടിശ്ശിക ബാധ്യത മാത്രം ഇടക്കാല ആശ്വാസം ഉൾപ്പെടെ ഏകദേശം 3.5 കോടി രൂപ വരും. ശമ്പള പരിഷ്കരണം കെസിസിപി ലിമിറ്റഡിന്റെ ചരിത്രത്തിൽ ഒരു നിർണായക നാഴികക്കല്ലായി മാറുകയാണ്. കമ്പനിയുടെ നാലാമത്തെ പെട്രോൾ പമ്പ് സെപ്തംബർ 26 ന് രാവിലെ 10 മണിക്ക് കാസർഗോഡ് ജില്ലയിലെ കരിന്തളം തലയടുക്കത്ത് നിയമസഭാ സ്പീക്കർ എ എൻ ഷംസീറും ആൻ്റിസെപ്റ്റിക് ആൻഡ് ഡിസ്
ഇൻഫക്ടൻ്റ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം കണ്ണപുരത്ത് ഒക്ടോബർ 16 ന് രാവിലെ 9 മണിക്ക് വ്യവസായ-കയർ- നിയമ വകുപ്പ് മന്ത്രി പി രാജീവും നിർവഹിക്കുമെന്നും അറിയിച്ചു.


