September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച 787 പേഴ്‌സണല്‍ സ്റ്റാഫുകളുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം; പിണറായി

SHARE

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് ഇരുപത്തിയഞ്ചോ അതില്‍ താഴെയോ ആയിരുന്നു സ്റ്റാഫ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നാല് മന്ത്രിമാര്‍ മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാന്‍ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആകെ 500ല്‍ താഴെയായിരുന്നു സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും വെല്ലുവിളിച്ചു. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് കുറ്റപ്പെടുത്തിയ പിണറായി, മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി.സര്‍ക്കാരിലെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്. ഇതുവരെ ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെയാണ് എന്നാല്‍ പിണറായി സര്‍ക്കാര്‍ 787 പേരെ നിയമിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സര്‍ക്കാര്‍ നിയമം അനുസരിച്ച് ഇനിയും ആളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ പരമാവധി 25 പേരെ നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25-ല്‍ കൂടുതല്‍ നിയമിച്ചിട്ടില്ല. പല മന്ത്രിമാരും അവര്‍ക്ക് ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ല. നിയമിക്കുന്നതേയുള്ളൂ. കഴിഞ്ഞ മന്ത്രിസഭയില്‍ ചിലരുടേത് 27 ളം 28 ഉം 29 ഒക്കെയായിരുന്നു സ്റ്റാഫുകളുടെ എണ്ണം എന്നും അദ്ദേഹം ആരോപിച്ചിരുന്നു.