ഇരിട്ടി ജലാശയത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന സംഭവം കർശന നടപടിക്ക് ഇരിട്ടിനഗരസഭ.

ഇരിട്ടി :പഴശ്ശി ജലസംഭരണിയുടെ ഭാഗമായ ഇരിട്ടി ടൗണിനോട് ചേർന്ന ജലാശയത്തിലേക്ക് ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം ഒഴുകുന്ന സംഭവത്തിൽ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി.
ഇരിട്ടിടൗണിത്തിൻ്റെ ഭാഗമായി മഴവെള്ളം ഒഴുകിപ്പോകുന്നതിനായി നിർമ്മിച്ച ഓവുചാലിലൂടെ ടൗണിലെ ചില കെട്ടിട സമുച്ചയത്തിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെയുള മലിനജലം ഒഴുക്കിവിടുന്ന സാഹചര്യത്തെ തുടർന്നാണ് ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ, വൈസ് ചെയർമാൻ കെ സോയ, ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി,പബ്ലിക് ഹെൽത്ത് ഇൻസ് പെക്ടർ സ്വപ്നശ്രീ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടി മേഖലയിൽ പരിശോധന നടത്തിയത്. ഇരിട്ടി ടൗണിന്റെ പിന്നാമ്പുറത്തുള്ള പഴശ്ശി ജലസംഭരണിയിലേക്കാണ് ഓവുചാലിലൂടെ മലിനജലം ഒഴുകിയെത്തുന്നത് ഓവുചാലിലൂടെ മലിനജലം ഒഴുക്കിവിടുന്നത് കാരണം ഇരിട്ടി പഴയ ബസ്റ്റാൻ്റ് മേഖലകളിൽ എത്തുന്നവർക്ക് വെള്ളത്തിൽ കെട്ടിക്കിടക്കുന്ന കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ദുർഗന്ധം കാരണം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ വ്യാപാര സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്ന് നഗരസഭ ചെയർമാൻ വി വിനോദ് കുമാർ പറഞ്ഞു. ഓവുചാലിലൂടെ മലിജലം എവിടെ നിന്നാണ് ഒഴുക്കിവിടുന്നതെന്ന് കണ്ടെത്താൻ ആവശ്യമായ സ്ഥലങ്ങളിൽ സ്ലാബുകൾ മാറ്റി പരിശോധന നടത്തുമെന്ന് ഇരിട്ടി ക്ലീൻസിറ്റി മാനേജർ കെ വി രാജീവൻ പറഞ്ഞു.

