കെസിയെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് നൽകില്ല’; മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ വയനാട്ടിൽ രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ പോസ്റ്റർ ഭീഷണി.

വയനാട്: കേരളത്തിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ വയനാട്ടിൽ രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരെ പോസ്റ്റർ ഭീഷണി. കെസി വേണുഗാപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് നൽകില്ലെന്നും, കെസിയെ പിന്തുണച്ചാൽ വയനാട് മറന്നേക്കണം എന്നും പോസ്റ്ററിൽ പറയുന്നു.
വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. വയനാട് അടുത്ത അമേഠിയായി മാറുമെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് പോസ്റ്റർ മുന്നറിയിപ്പ് നൽകുന്നത്.
കെസി വേണുഗോപാൽ രാഹുൽഗാന്ധിയുടെ പെട്ടിചുമക്കുന്നയാൾ മാത്രമാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കണമെന്നും ഇനി ഇവിടെ വിജയിക്കില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഇത്തരം പോസ്റ്ററുകളെ വിലയിരുത്തുന്നത്.
അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും ഡൽഹി ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചേക്കും. ഇതിനെല്ലാം ശേഷം ഉച്ചയോടെ തീരുമാനം പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.

