May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

പുതിയ തെരു ടൗണിലെ ഗതാഗത പരിഷ്കരണം പുന:പരിശോധിക്കണം. അഡ്വ. അബ്ദുൽ കരീം ചേലേരി

SHARE

 

ചിറക്കൽ ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി പുതിയ തെരുവിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങളും വ്യാപാരികളും അനുഭവിക്കുന്ന ദുരിതങ്ങൾ അവസാനിപ്പിക്കുവാൻ ഗതാഗത പരിഷ്കരണം അടിയന്തരമായും പുന:പരിശോധിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

വ്യാപാരികളും പുതിയ തെരുവിനെ ആശ്രയിക്കുന്ന പൊതുജനങ്ങളും അനുഭവിക്കുന്ന ദുരിതാവസ്ഥ വിവരണാതീതമാണ്. പുതിയ തെരുടൗണിൽ മതിൽ പോലെ സ്ഥാപിച്ചിട്ടുള്ള കോൺഗ്രീറ്റ് സ്ലാബുകൾ മറി കടന്ന് ടൗണിൻ്റെ ഇരുവശങ്ങളിലേക്കും പോകാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. ലോക്കൽ ബസ്സുകളുടെയും ദീർഘദൂരബസ്സുകളുടെയും സ്റ്റോപ്പുകൾ പുനർനിർണ്ണയിച്ചതുമൂലം ദീർഘദൂര യാത്രക്കാരും വിദ്യാർത്ഥികളും അനുഭവിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല. സ്റ്റൈലോ കോർണറിൽ നിന്നും സുമാർ ഒരു കിലോമീറ്റർ നടന്നു വേണം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നിലവിൽ നിർണ്ണയിച്ചിട്ടുള്ള ദീർഘദൂര ബസ്സ്റ്റോപ്പായ ഹൈവെ ജംഗ്ഷനിൽ എത്തുവാൻ. ഇത്തരം ദുരിതങ്ങൾ പരിഹരിച്ച് എല്ലാവർക്കും സ്വീകാര്യയോഗ്യമായ പരിഷ്കരണമാണ് നടപ്പിലാക്കേണ്ടത്. അതിന് ചിറക്കൽ വില്ലേജ് ഓഫീസിന്നടുത്തുള്ള വിശാലമായ സ്ഥലം ബസ്സ് വേ ആയി വികസിപ്പിച്ച് ബസ്സ് സ്റ്റോപ്പുകൾ പുനർനിർണ്ണയം നടത്തുകയും ശാസ്ത്രീയമായ രീതിയിൽ സഞ്ചാര സൗഹൃദമായ വിധത്തിൽ ട്രാഫിക് കുറ്റികൾ സ്ഥാപിക്കുകയോ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൂടിയാലോചനകളിലൂടെ ഗതാഗത പരിഷ്കരണം നടപ്പിലാക്കുന്നതിന് പകരം ഏകപക്ഷീയമായ നടപടികളാണ് അധികാരികൾ സ്വീകരിച്ചിട്ടുള്ളത്. ഇത് പ്രതിഷേധാർഹമാണെന്നും അടിയന്തരമായും നിലവിലുള്ള പരിഷ്കരണം പുന:പ്പരിശോധിച്ച് പൊതുജന സൗഹൃദമായ നടപടികളിലൂടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുജനങ്ങളുടെയും വ്യാപാരികളുടെയും അഭ്യർത്ഥന മാനിച്ച് അദ്ദേഹം സ്ഥലം സന്ദർശിച്ചു. മണ്ഡലം, പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കളായ പി.വി. അബ്ദുല്ല മാസ്റ്റർ, സി.പി. റഷീദ്, പി.എം. മുഹമ്മദ്കുഞ്ഞി ഹാജി, കെ.വി.ഹാരിസ്, സിദ്ദീഖ് പുന്നക്കൽ, എസ്. എൽ.പി.മുഹമ്മദ് കുഞ്ഞി, ജലാലുദ്ദീൻ അറഫാത്ത് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വ്യാപാര വ്യവസായ സംരക്ഷണ സമിതി നേതാക്കളും കച്ചവടക്കാരും പൊതുജനങ്ങളും അവരുടെ പ്രയാസങ്ങൾ പങ്ക് വെച്ചു.