പഞ്ചാബിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ലൈറ്റ് ഫ്രെയിമുകൾ വീണ് രണ്ട് മരണം; കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു

പഞ്ചാബിലെ ലുധിയാനയിൽ നവരാത്രി ജാഗരൺ ആഘോഷ പരിപാടി നടക്കുന്നതിനിടെ വേദിയിൽ സ്ഥാപിച്ച ലൈറ്റ് ഫ്രെയിമുകൾ കാണികൾക്കിടയിലേക്ക് വീണ് രണ്ട് സ്ത്രീകൾ മരിച്ചു. കുട്ടികളടക്കം 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാനമേള അടക്കമുള്ള ആഘോഷങ്ങൾ നടക്കവെ പുലർച്ചെ രണ്ടു മണിയോടെ വീശിയടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് വേദിയിൽ വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ഇരുമ്പു ഫ്രയിമുകൾ ഇളകിവീണത്. ലുധിയാനയിലെ ദ്വാരിക എൻക്ലേവ് ഏരിയയിലെ ഹംബ്ര റോഡിലെ ഗോവിന്ദ് ഗോദാമിന് സമീപമായിരുന്നു ആഘോഷ ചടങ്ങ്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് വീശിയടിച്ച ശക്തമായ കാറ്റിന്റെ ഫലമായാണ് ഇരുമ്പ് തൂണുകൾ തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിന് ശേഷം സംഘാടകരെയും ഗായിക പല്ലവി റാവത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ നടപടികളിലും ഉത്തരവാദിത്തത്തിലും എന്തെങ്കിലും വീഴ്ചയുണ്ടോയെന്ന് കണ്ടെത്താൻ പോലീസ് സംഭവത്തെക്കുറിച്ച് ഊർജിത അന്വേഷണം തുടരുകയാണ്.

