പാലക്കാട് 6 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികള്‍ പിടിയില്‍

SHARE

പാലക്കാട് ഒലവക്കോടുനിന്ന് 6.03 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികളെ പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടൗണ്‍ നോര്‍ത്ത് പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഒഡിഷ കന്ദമാല്‍ ഉദയഗിരി മഹാറാണാ കോളനിയില്‍ സിബനന്ദ പ്രദാന്‍(38), കന്ദമല്‍ വദയഗിരി അനിലകുമാര്‍ ദിഗാല്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി കൃഷ്ണദാസ്, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ മുനീര്‍, ഇന്‍സ്പെക്ടര്‍മാരായ വിപിന്‍ കെ വേണുഗോപാല്‍, എസ്ഐ അജാസുദിന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്‍20) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2239 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 126 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0067 കി.ഗ്രാം), കഞ്ചാവ് (10.853 കി.ഗ്രാം), കഞ്ചാവ് ബീഡി (86 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 20ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.