September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

വന്ദനദാസ് കൊലപാതകം; പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, അപൂർവ്വമായ കേസല്ലെന്ന് പ്രതിഭാ​ഗം; ശിക്ഷാവിധി ശനിയാഴ്ച.

SHARE

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​​ഗണിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന് പ്രതി സന്ദീപ് ആവശ്യപ്പെട്ടു.

ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങൾ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് കയ്യിൽ പിടിച്ച് തന്റെ ശരീരത്തോട് ചേർത്ത് നിർത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

വന്ദനയെ തല മുതൽ കാലു വരെ 23 തവണ കുത്തി. സഹായം ആവശ്യപ്പെട്ട്, രക്ഷിക്കാൻ വിളിച്ചുവരുത്തിയ പൊലീസുകാരെ ആക്രമിച്ചെന്ന് പ്രോസിക്യൂഷൻ‌ കോടതിയിൽ‌ പറഞ്ഞു. ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വന്ദനയുടെ പ്രായം ഉൾപ്പടെ കണിക്കിലെടുക്കണം. ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്‌തത്. സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദനയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. അധ്യാപകൻ എന്ന നിലക്ക് സമൂഹത്തിന് മാതൃക ആകേണ്ട വ്യക്തി ആയിരുന്നു പ്രതി. ദൈവത്തോട് അടുത്ത് നിൽക്കുന്ന ആളാണ് ഗുരു. ഇത് മറ്റൊരാൾ ആവർത്തിക്കരുത്. എത്ര വലിയ വേദന വന്ദന അനുഭവിച്ചിട്ട് ഉണ്ടാകണം. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ‌ ആവശ്യപ്പെട്ടു.

വധശിക്ഷ നൽകേണ്ട കാര്യമില്ലെന്നും അപൂർവ്വമായ ഒരു കേസ് അല്ലെന്നും പ്രതിഭാ​ഗം. പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി എന്നത് ഒരു അധ്യാപകൻ ബോധപൂർവം അത് ചെയ്യില്ല. ഡോക്ടറെ കൊലപ്പെടുത്താൻ അല്ല സന്ദീപ് ആശുപത്രിയിൽ എത്തിയത്. അയാളുടെ മാനസികാവസ്ഥയാണ് അതിലേക്ക് നയിച്ചതെന്ന് പ്രതിഭാ​ഗം കോടതിയിൽ വാദിച്ചു. സന്ദീപ് മനപ്പൂർവം ഒരു കൊലപാതകം ചെയ്യില്ലെന്നും പ്രതിഭാ​ഗം പറഞ്ഞു.

2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടർ വന്ദനാ ദാസിനെ മദ്യലഹരിയിൽ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.