June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 18, 2026

വയനാട് ടൗൺഷിപ്പ്; 10 സെൻറ് ഭൂമി വീടിനായി നൽകണം, സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ

SHARE

വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ചുള്ള മന്ത്രിസഭായോഗ തീരുമാനം അംഗീകരിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ. 10 സെൻറ് ഭൂമി വീടിനായി നൽകണം. മുഖ്യമന്ത്രിയടക്കം ഇക്കാര്യത്തിൽ ഉറപ്പു നൽകിയതാണ്. പുനരധിവാസത്തിനായി നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കണം.ദുരന്തബാധിതർ ആവശ്യപ്പെട്ട മേപ്പാടി പഞ്ചായത്തിൽ തന്നെ പുനരധിവസിപ്പിക്കണം എന്നാണ്. നിലവിൽ സർക്കാർ നെടുമ്പാല എസ്റ്റേറ്റിൽ നിന്ന് പിൻവാങ്ങുകയാണ്. ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും 300 രൂപ ദിനബത്തയുടെ കാലാവധി കൂട്ടിയത് സ്വാഗതാർഹം എന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ മൻസൂർ കല്ലൊടുമ്പൻ വ്യക്തമാക്കി.

പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ മന്ത്രിസഭാ യോഗത്തിൽ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

ഭൂവിസ്തീ‌ർണം കൂട്ടണമെന്ന് ദുരന്തബാധിതർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് സമരവും ആരംഭിച്ചിരുന്നു. 750 കോടി രൂപ ചിലവില്‍ കല്‍പറ്റയിലും നെടുമ്പാലയിലുമായി രണ്ട് ടൗണ്‍ഷിപ്പുകളാണ് സര്‍ക്കാര്‍ നിര്‍മിക്കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്ക് പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ ഇവയെല്ലാം സജ്ജമാക്കും.

വീടുവച്ച് നല്‍കുക മാത്രമല്ല പുനരധിവാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുകയാണ് ഉദ്ദേശം.