എരുമക്കൊല്ലി ഊരിലെ കാട്ടാന ആക്രമണം; 5 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് നൽകും

എരുമക്കൊല്ലി ഊരിലെ കാട്ടാന ആക്രമണത്തിൽ അടിയന്തര നടപടികൾക്ക് വനം വകുപ്പ്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി സ്വീകരിക്കും. 5 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് നൽകും. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെ കൊണ്ടുവരും. ഡോ. അരുൺ സകറിയയും സംഘവും ഇന്ന് സ്ഥലം സന്ദർശിക്കും.
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ (65) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് അറുമുഖൻ. മേപ്പാടി പൂളക്കുന്ന് ഉന്നതിയ്ക്ക് സമീപം താമസിക്കുന്ന അറുമുഖനെ രാത്രി മേപ്പാടിയിൽ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക് പോകുംവഴിയാണ് കാട്ടാൻ ആക്രമിച്ചത്. അറുമുഖൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം പൂളക്കുന്ന് കോളനിയിൽ സംസ്കരിക്കും. ഫെൻസിംഗും സോളാർ ലൈറ്റും സ്ഥാപിച്ചാൽ കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്നത് തടയാമെന്ന് ഊരു മൂപ്പൻ കൃഷ്ണൻ പറഞ്ഞു.
വ്യാഴം രാത്രി എട്ടോടെയാണ് സംഭവം. വീട്ടിലേക്ക് പോകുംവഴി തേയില തോട്ടത്തിനുള്ളിലെ നടപാതയിൽവച്ചാണ് കാട്ടാനയുടെ അക്രമണം ഉണ്ടായത്. സ്ഥിരം വീട്ടിൽ എത്തുന്ന സമയമായിട്ടും അറുമുഖനെ കാണാഞ്ഞതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനങ്ങൾ സ്ഥിരമായി വഴി നടക്കുന്ന പാതയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.

