‘യൂത്ത് കോൺഗ്രസ് വയനാടിനുള്ള ആദ്യ ഗഡു കൈമാറി, ബിജെപിയെ പോലും നാണിപ്പിക്കും വിധത്തിലാണ് സിപിഐഎമ്മിന്റെ വർഗീയ കാർഡ്’; അബിൻ വർക്കി

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ബിജെപിയെ പോലും നാണിപ്പിക്കും വിധത്തിലാണ് സിപിഐഎമ്മിന്റെ വർഗീയ കാർഡ്. നാല് വോട്ടുപിടിക്കാൻ സിപിഐഎം വർഗീയമായി കേരളത്തെ വിഭജിക്കുന്നു. കേരളത്തെ വർഗീയനിലമാക്കാൻ സിപിഐഎം ശ്രമം നടക്കുന്നു.
സജി ചെറിയാന്റെ പേര് സജി ചൊറിയാൻ എന്നാക്കണം. സജി ചെറിയാൻ പറയുന്നത് ആർഎസ്എസിന്റെ വാക്കുകൾ. മോദി മുൻപ് പറഞ്ഞതാണ് സജി ചെറിയാൻ ഇപ്പോൾ പറയുന്നത്. സജി ചെറിയാന് ആർഎസ്എസിന്റെ നാവ്. സജി ചെറിയാന്റെ സ്വന്തം നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ ബിജെപി ജയിച്ചു, അതിൽ ദുരൂഹതയുണ്ട്. സജി ചെറിയാനെതിരെ നടപടിയെടുക്കാൻ സ്പീക്കർക്ക് എത്തിക്സില്ലേ. വ്യക്തിപരമായ പ്രസ്താവനയാണെങ്കിൽ സജി ചെറിയാനെ സിപിഐഎം തള്ളി പറയേണ്ട. ഇതിനെല്ലാം കുടപിടിക്കുന്നത് പിണറായി എന്നും അബിൻ വിമർശിച്ചു.
വയനാട് പുനരധിവാസ പദ്ധതിയിൽ യൂത്ത് കോൺഗ്രസ് വയനാടിനുള്ള ആദ്യ ഗഡു കൈമാറി. വയനാട് പുനരധിവാസ പദ്ധതി ഊരാളുങ്കൽ ലേബർ കോർപറേറ്റീവ് സൊസൈറ്റിക്ക് നൽകിയത് ഏത് ടെൻഡറിന്റെ അടിസ്ഥാനത്തിൽ ആണ്? എത്ര കോടി രൂപയുടെ പദ്ധതി ആണ് ഊരാളുങ്കലിന് നൽകിയത് എന്ന് സർക്കാർ വ്യക്തമാക്കണം.
പ്രതിപക്ഷ നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. പ്രതിപക്ഷ നേതാവിൻ്റെ ശബ്ദം കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ശബ്ദമാണ്. മത സാമുദായിക നേതാക്കൾ എന്ത് നിലപാട് സ്വീകരിക്കണം എന്ന് കോൺഗ്രസ് പറയില്ല. എന്നാൽ ആരായാലും വിമർശനങ്ങളിൽ മാന്യമായ ഭാഷ പ്രയോഗിക്കണം. വി ഡി സതീശന് വേണ്ടി യൂത്ത് കോൺഗ്രസ് പ്രതിരോധം തീർക്കുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

