അറ്റ്ലാന്റയിൽ വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം; പൈലറ്റും മരിച്ചു, വധുവിന് പരുക്ക്

ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവ് ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. മുവാറ്റുപുഴ കടുവാക്കുഴി ഫിജി – ഫേബ ദമ്പതികളുടെ മകൻ ഡേവ് ഫിജി (26), ഹെലികോപ്റ്ററിന്റെ പൈലറ്റ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഡെൽറ്റ എയർലൈൻസ് പൈലറ്റാണ് മരിച്ച ഡേവ് ഫിജി. വിവാഹ ദിനത്തിൽ തന്നെയായിരുന്നു ഡേവ് ഫിജിയുടെ മരണവും.
മെയ് 29ന് (വെള്ളിയാഴ്ച) രാത്രി 10:30 ഓടെയാണ് നാടിനെയാകെ നടുക്കിയ അപകടം നടന്നത്. അന്നേ ദിവസം തന്നെ ആയിരുന്നു ഡേവിന്റെയും ജെസ്‌നിയുടെയും വിവാഹവും. വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. റോബിൻസൺ R66 (Robinson R66) എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജെസ്‌നിക്ക് പരുക്കേറ്റു. ഇവർ നിലവിൽ ചികിത്സയിലാണ്. ഡേവും പൈലറ്റും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമാണ് അപകടം ഉണ്ടായത്. ഉടൻ ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് (EMS) യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ന്യൂ ടെസ്റ്റമെന്റ് ചർച്ച് അംഗങ്ങളാണ് അപകടത്തിൽപ്പെട്ട കുടുംബം. പരേതനായ പാസ്റ്റർ ദെസ്തോസ് ചെറിയാന്റെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ് മരിച്ച ഡേവ് ഫിജി. വിവാഹദിനത്തിൽ തന്നെ സംഭവിച്ച ഈ ദാരുണ അപകടത്തിന്റെ ഞെട്ടലിലാണ് അറ്റ്ലാന്റയിലെ മലയാളി സമൂഹവും ഉറ്റവരും.

