June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട്: തെളിവുകൾ സർക്കാരിൻ്റെ കയ്യിലുണ്ട്; പറയുന്നത് പച്ചക്കള്ളം: വി ഡി സതീശൻ

SHARE

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹേമ കമ്മിറ്റി നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ല. കത്ത് പുറത്തുവരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ലെന്നും വി ഡി സതീശൻ പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടരുത് എന്നല്ല ഹേമ കമ്മറ്റി ആവശ്യപ്പെട്ടത്, സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ്. നാലര കൊല്ലം മുമ്പ് കിട്ടിയ റിപ്പോർട്ട്, നടപടി എടുക്കാതെ കയ്യിൽ വെച്ചിരുന്ന മുഖ്യമന്ത്രി , സാംസ്കാരിക മന്ത്രി എന്നിവർ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലൈംഗിക ചൂഷണത്തിന് വിധേയരായ സ്ത്രീകളുടെ പ്രതികരണം അടങ്ങുന്ന പെൻഡ്രൈവ് വരെ സർക്കാരിൻ്റെ കയ്യിൽ ഉണ്ടായിരുന്നു. എന്നിട്ടും നടപടി എടുത്തിട്ടില്ല. കുറ്റങ്ങളുടെ പരമ്പര തന്നെ നടന്നു, അതിൻ്റെ തെളിവുണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. എന്നിട്ടും കള്ളം പറയുകയാണ്. എന്നിട്ട് പറയുന്നു വേട്ടക്കാർക്കെതിരെ നടപടി എടുക്കുമെന്ന്. ഏത് വേട്ടക്കാരനെതിരെയാണ് സർക്കാർ നടപടിയെടുത്തത്. സിപിഐഎമ്മിൽ പരാതി വന്നാൽ പാർട്ടി ആണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിനിമാ മേഖലയിൽ തുടരുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാരാണെന്ന ആരോപണവുമായി എം കെ മുനീർ എംഎൽഎ രം​ഗത്തെത്തിയിരുന്നു. റിപ്പോർട്ട് നടപ്പാക്കുമെന്ന് സർക്കാർ നാല് വർഷം മുൻപ് ഉറപ്പ് നൽകിയിരുന്നു. തന്റെ ഓഫീസിലുള്ള റിപ്പോർട്ട് മൂന്ന് വർഷമായിട്ടും വായിക്കാൻ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് ന‌ടപ്പാക്കാത്ത സർക്കാർ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. റിപ്പോർട്ടിലെ ശുപാർശകൾ പഠിക്കുകയാണെന്നാണ് എം കെ മുനീർ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ കെ ബാലൻ്റെ പ്രതികരണം. റിപ്പോർട്ടിന്റെ പകർപ്പ് എത്രയും വേ​ഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം വിവരാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. 2019ൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണ് ഉള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷൻ്റെ ഇടപെടലിന് പിന്നാലെയാണ് ഓഗസ്റ്റ് 19ന് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്. റിപ്പോർട്ട് ശുപാർശ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ക്രിയാത്മക ഇടപെടലാണ് സർക്കാർ നടത്തിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സിനിമക്ക് ഉള്ളിൽ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകൾ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.