അഘോരികളെ ഞാൻ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു’; രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ അഘോരികളെ താൻ കൊണ്ടുവന്നതല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രചാരണത്തിന്റെ ഭാഗമായി വഴിയിൽ വച്ച് കണ്ടതാണെന്നും ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ നൽകിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതെന്ന അവകാശവാദവുമായി കുറച്ച് അഘോരികൾ തിരുവനന്തപുരത്തെത്തിയത്. രാജീവിനെ കണ്ട് അനുഗ്രഹം നൽകിയാണ് അഘോരികൾ തിരിച്ചുപോയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്ന സംഭവത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അങ്ങനെയൊരു സീൽ വന്നതിനെക്കുറിച്ച് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണം. വ്യാജമാണോ എന്ന് എങ്ങനെ അറിയാൻ കഴിയുമെന്നും രാജീവ് ചോദിച്ചു.അതേസമയം, പരാതി ലഭിച്ചതിന് ശേഷം മാറ്റിവെക്കപ്പെട്ടതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചു എന്നായിരുന്നു പരാതി ഉയർന്നത്. കോൺഗ്രസും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥനുമാണ് പരാതി നൽകിയത്.

