‘കേരളം വികസനത്തിന്റെ പൂങ്കാവനം; ഭരണതുടർച്ച അനിവാര്യം’; വികസന നേട്ടങ്ങളെ പ്രകീർത്തിച്ച് നടൻ ജോബി

കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നടൻ ജോബി. സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണതുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം വലിയ സൗഭാഗ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ് മിഷൻ എന്നിവയിലെ നേട്ടങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെയും പ്രശംസിച്ചു. താൻ പഠിച്ച വിദ്യാലയം ഇന്ന് ഹൈടെക് സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടമായി മാറിയത് വികസനത്തിന്റെ വലിയ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ആരോഗ്യരംഗത്തെ ആർദ്രം പദ്ധതിയിലൂടെ അത്യാധുനിക ശാസ്ത്രീയ ഉപകരണങ്ങൾ ലഭ്യമായതും കിഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസനവും അദ്ദേഹം വാർത്താക്കുറിപ്പിൽ പരാമർശിച്ചു.തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ വികസനങ്ങളെ കുറിച്ച് സംസാരിക്കവേ, എം.എൽ.എ അഡ്വ. വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ നടക്കുന്ന റോഡ്, പാലം പണികളെ അദ്ദേഹം അഭിനന്ദിച്ചു. “ഞാൻ ജനിച്ചതിനുശേഷം എനിക്കും എന്റെ റോഡിനും ഇതുവരെ ഒരു വളർച്ചയും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് പൈപ്പ്‌ലൈൻ റോഡ് പോലും പൂങ്കാവനം പോലെ വികസിക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. അമ്പലമുക്ക് മുതൽ വഴിയില വരെയുള്ള വികസന പ്രവർത്തനങ്ങളും പേരൂർക്കടയിലെ പുതിയ പാലവും വികസനത്തിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം കൂട്ടിിച്ചേർത്തു. എല്ലാ മേഖലകളിലും നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞ ഈ ഭരണസംവിധാനം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

