മുലപ്പാലിൽ യുറേനിയം സാന്നിധ്യം; ആശങ്കയുയർത്തി ബീഹാറിൽ നിന്നുള്ള പഠനം

കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമെന്ന് കരുതി നൽകുന്ന ഒന്നാണല്ലോ മുലപ്പാൽ എന്നാൽ ബീഹാറിലെ ഗംഗാ സമതലങ്ങളിലെ മുലയൂട്ടുന്ന സ്ത്രീകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ബീഹാറിലെ സ്ത്രീകളുടെ മുലപ്പാലിൽ യുറേനിയം സാന്നിധ്യം ഉള്ളതായാണ് ബ്രിട്ടീഷ് പിയർ-റിവ്യൂഡ് ജേണലായ സയന്റിഫിക് റിപ്പോർട്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. മഹാവീർ കാൻസർ സംസ്ഥാൻ & റിസർച്ച് സെന്റർ (പാട്ന), ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി, എൻ ഐ പി ഇ ആർ – ഹാജിപ്പൂർ ഇനീ സ്ഥാപനങ്ങളാണ് പഠനത്തിന് നേതൃത്വം നൽകിയത്.
പഠനത്തിനായി ഗവേഷകർ 17 മുതൽ 35 വയസ്സ് വരെ പ്രായമുള്ള 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകളാണ് പരിശോധിച്ചത്. ഭോജ്പുർ, സമസ്തിപുർ, ബേഗുസറായ്, ഖഗഡിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഓരോരുത്തരുടെയും മുലയൂട്ടൽ ശീലം, കുട്ടികളുടെ ആരോഗ്യവളർച്ച, താമസസ്ഥലത്തിന്റെ ചരിത്രം എന്നിവയെക്കുറിച്ച് അറിയാൻ അമ്മമാരുടെ വിശദമായ അഭിമുഖം നടത്തിയ ശേഷമാണ് പഠനം നടത്തിയത്.
ജില്ലകൾ മാറുമ്പോൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്ന യൂറേനിയത്തിന്റെ അളവിലും,വ്യത്യാസമുണ്ട്. ഏറ്റവും കൂടുതൽ ഖഗഡിയയിലും കുറവ് നളന്ദയിലുമാണ്.
ഖഗഡിയ > സമസ്തിപുർ > ബേഗുസറായ് > കതിഹാർ > ഭോജ്പുർ > നളന്ദ.
മിക്ക സാമ്പിളുകളിലും യൂറേനിയത്തിന്റെ (U-238) അളവ് 5.25 µg/L വരെയാണ്. മുലപ്പാലിൽ യുറേനിയത്തിന്റെ അളവിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകരിക്കപ്പെട്ട ഒരു സുരക്ഷാ പരിധിയില്ല എന്നാൽ ശിശുക്കൾക്ക് നൽകുന്ന ഏതു ഭക്ഷണമായാലും അതിൽ റേഡിയോ ആക്റ്റീവ് ലോഹങ്ങൾ ഉണ്ടാകുന്നത് അവരുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്.
ശരീരത്തിൽ നിന്ന് പുറം തള്ളപ്പെടുന്ന യുറേനിയം ശിശുക്കളിൽ മുതിർന്നവരേക്കാൾ കുറവാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പഠനത്തിന് വിധേയരാക്കിയ കുട്ടികളിൽ 70 ശതമാനത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പഠനത്തിലുണ്ട്

