August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

വിമതർക്കെതിരെ നടപടി കടുപ്പിച്ച് സീറോ മലബാർ സഭ; പരസ്യ കുർബാനക്കും കുമ്പസാരത്തിനും വിലക്ക്

SHARE

എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്കെതിരെ നടപടി കടുപ്പിച്ച് സീറോ മലബാർ സഭ. പരസ്യമായി കുർബാന അർപ്പിക്കുന്നതിനും കുമ്പസാരിപ്പിക്കുന്നതിനും വൈദികർക്ക് വിലക്കേർപ്പെടുത്തി. ബസിലിക്കയുടെയും ഇടവകളുടെയും ചുമതലകൾ ഒഴിയാത്ത സാഹചര്യത്തിലാണ് നടപടി. എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാദർ വർഗീസ് മണവാളൻ ഉൾപ്പെടെ നാലു വൈദികർക്കെതിരെയാണ് സീറോ മലബാർ സഭ നേതൃത്വം നടപടി കടുപ്പിച്ചിട്ടുള്ളത്.

ഒരാഴ്ച മുമ്പ് ബസിലിക്കയുടെ ചുമതല ഒഴിഞ്ഞ് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ ഫാദർ വർഗീസ് മണവാളന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വൈദിക വൃത്തിയിൽ നിന്നും വിലക്കിക്കൊണ്ട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന്‍റെ പുതിയ ഉത്തരവ്. പരസ്യമായി കുർബാന അർപ്പിക്കുന്നതിനും കുമ്പസാരിപ്പിക്കുന്നതിനും വിലക്കുണ്ട്.

 

തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ പള്ളികളിലെ വികാരിമാരായ ഫാ ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ ബെന്നി പാലാട്ടി എന്നിവർക്കെതിരെയും സമാന നടപടിയുണ്ട്. ഏകീകൃത കുർബാന വിഷയത്തിൽ വിമത വിഭാഗത്തിനൊപ്പം നിൽക്കുന്ന വൈദികരാണ് നാലു പേരും. ഡിസംബർ 17 ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നൽകിയ ഉത്തരവനുസരിച്ച് ബസിലിക്കയുടെയും ഇടവകളുടെയും ചുമതയിൽ നിന്ന് നാലുപേരും ഒഴിയാത്ത സാഹചര്യത്തിലാണ് വൈദിക വൃത്തിയിൽ നിന്നും മാറ്റിനിർത്താനുള്ള പുതിയ നീക്കം. നാലു വൈദികരോടും പ്രീസ്റ്റ് ഹോമിലേക്ക് മാറാനും നിർദ്ദേശമുണ്ട്. വൈദികർക്കെതിരെയുള്ള നടപടി പ്രത്യേക സഭ ട്രൈബ്യൂണലിലേക്ക് റഫർ ചെയ്തിട്ടുണ്ട്.