ഇങ്ങനെ ആക്കിയത് വീട്ടുകാർ, അച്ഛനെയും കൊല്ലണം കണ്ണൂരിൽ അമ്മയെ കൊന്ന യുവാവിന്റെ വെളിപ്പെടുത്തൽ.

‘എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണ്
അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് അയൽവാസിയോട് പറഞ്ഞതിങ്ങനെ. കേളകം കൊളക്കാടിൽ അമ്മയെ കഴുത്തറത്ത് കൊന്ന ക്രിസ്റ്റിയാണ് പൊലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ അയൽവാസിയായ കെ.വി.നിപുനോട് ഇക്കാര്യം പറഞ്ഞത്.
അച്ഛനെയും കൊല്ലണമെന്ന് ക്രിസ്റ്റി പറഞ്ഞതായി കെ.വി. നിപുൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഗിതമ്മയുടെ വീടിനു സമീപത്തായുള്ള ഇവരുടെ തന്നെ വാടക കെട്ടിടത്തിലെ താമസക്കാരനാണ് നിപുൻ. രാത്രി പത്ത് മണിയോടെ വലിയ ബഹളം കേട്ടാണ് വീട്ടിലേക്കു ചെന്നതെന്നു നിപുൻ പറഞ്ഞു.
ക്രിസ്റ്റിയെക്കൂടാതെ മറ്റു രണ്ടു പേർ വീട്ടിലുണ്ടായിരുന്നു. ഗീതമ്മയുടെ സഹോദരൻമാർ ആണെന്നാണ് പറഞ്ഞത്. ഇവരും ക്രിസ്റ്റിയും തമ്മിൽ സംഘട്ടനം നടക്കുകയായിരുന്നു. പിടിച്ചുമാറ്റുമ്പോഴാണ് പെങ്ങളെ കൊന്നുവെന്ന് ഇവരിൽ ഒരാൾ പറഞ്ഞത്. അകത്ത് കയറി നോക്കിയപ്പോൾ ഗീതമ്മ കിടക്കയിൽ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ഞാൻ ഉടൻ തന്നെ കാറെടുത്തു വന്നു. സഹോദരൻമാരോട് പിടിക്കാൻ പറഞ്ഞെങ്കിലും അവർ തളർന്ന നിലയിലായിരുന്നു. തുടർന്ന് അയൽവാസിയായ ദിലീപിനെ വിളിച്ചുവരുത്തി.
ദിലീപ് എത്തിയാണ് പൊലീസിനേയും ആംബുലൻസിനേയും വിളിച്ചത്. ഇതിനിടെ ക്രിസ്റ്റി ഇറങ്ങി പുറത്തേക്ക് പോയി. പിന്നാലെ ഞാനും പോയി. അപ്പനെ കൊല്ലണം എന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റി പോയത്. അന്വേഷിച്ച് ചെന്നപ്പോൾ ക്രിസ്റ്റി അടുത്തുള്ള കടയിൽ ഇരിക്കുകയായിരുന്നു. അവനോട് സംസാരിച്ച് സമാധാനിപ്പിച്ചശേഷം പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് അവൻ ചോദിച്ചു.
ഉടനെ സ്കൂട്ടറിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്നും ഇനി അവർ ഉപദേശിക്കേണ്ട കാര്യമില്ലെന്നുമാണ് ക്രിസ്‌റ്റി പറഞ്ഞത്. ഇന്നലെ ലഹരി ഉപയോഗിച്ചോ എന്ന കാര്യം വ്യക്തമല്ല. എല്ലാം സ്വബോധത്തോടെയാണ് പറഞ്ഞത്. ക്രിസ്‌റ്റി ലഹരി ഉപയോഗിക്കുന്ന ആളാണ്. പഠനം ഉപേക്ഷിച്ച ശേഷംഎറണാകുളത്തായിരുന്നു. വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്.
ഇപ്പോൾ ഒരു മാസമായി നാട്ടിലുണ്ടായിരുന്നു’ -നിപുൻ പറഞ്ഞു.
പുതിയതായി നിർമിക്കുന്ന റിസോർട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തങ്കച്ചൻ സ്‌ഥലത്തില്ലായിരുന്നു. ഒരു സഹോദരി വിവാഹിതയാണ്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ.
കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്ലറിങ് ഷോപ്പും നടത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കും.

