August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 17, 2026

കേരളത്തിലെ ആദ്യ തന്ത്രി കുടുംബം; താഴമൺ കുടുംബാംഗങ്ങളെ അയ്യപ്പ ഭക്തർ കണ്ടത് ദൈവതുല്യരായി.

SHARE

കേരളത്തിലെ ആദ്യ തന്ത്രി കുടുംബമായ താഴമൺ കുടുംബാംഗങ്ങളെ ദൈവതുല്യരായാണ് ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തർ കണ്ടിരുന്നത്. ശബരിമലയിൽ അവസാന വാക്കായ തന്ത്രി സ്വർണ്ണക്കൊള്ളയില പ്രധാന പ്രതി പോറ്റിക്ക് സഹായകരമായ അനുജ്ഞകൾ നൽകിയതാണ് രാജീവരെ കുടുക്കിയത്.

താഴമൺ-തരണനല്ലൂർ കുടുംബങ്ങളെ പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്നു എന്നാണ് ഐതിഹ്യം. കടൽ കടന്നപ്പോൾ താഴെ മണ്ണ്കണ്ട ബ്രാഹ്മണ കുടുംബം പിന്നെ അറിയപ്പെട്ടത് താഴമൺ കുടുംബമെന്നാണ്. കടൽ താണ്ടിപ്പോയ കുടുബം തരണനല്ലൂർ. തന്ത്രി കണ്ഠര് മഹേശ്വരും കണ്ഠര് കൃ്ഷ്ണരും പിന്നെ കണ്ഠര് നീലകണ്ഠരും ആണ് താഴമൺ കുടുംബത്തിലെ ആദ്യകാല അംഗങ്ങൾ. മഹേശ്വരുടെ മകൻ മോഹനരും കൃഷ്ണരുടെ മകൻ രാജീവരും അടുത്ത തലമുറ തന്ത്രിമാരായി ശബരിമലയിലെത്തി. മക്കത്തായമാണ് താഴമൺ കുടുംബം പിന്തുടരുന്നത്. നീലകണ്ഠർക്ക് നാലു പെൺമക്കൾ ആണുള്ളത്. മോഹനർക്ക് പിന്നാലെ മകൻ മഹേഷ് മോഹനരും രാജീവരുടെ മകൻ ബ്രഹ്മദത്തനും താഴമൺ താഴ്വഴിയിൽ ശബരിമലയിലെ ഏറ്റവും ഒടുവിലത്തെ തന്ത്രിമാരായി.

ഓരോ സീസണിലും കുടുംബത്തിലെ ഓരോ അംഗങ്ങൾ ശബരിമലയിൽ തന്ത്രി എന്നാണ് ടേൺ. സന്നിധാനത്ത് ഇല്ലാത്ത സമയം തന്ത്രിമാർ മറ്റ് ക്ഷേത്രങ്ങളുടെ ചുമതലയിലേക്ക് മാറും. 15 രാജ്യങ്ങളിലെ വിവിധ ക്ഷേത്രങ്ങളുടെയും താന്ത്രിക അവകാശമുണ്ട് താഴമൺ കുടുംബത്തിന്. കീഴ്ശാന്തിയുടെ സഹായിയായി എത്തിയ പോറ്റിയെ 2006-07 കാലത്ത് ശബരിമലയിൽ നിന്ന് മാറ്റിനിർത്തിയത് രാജീവര് ആണ്. ആചാരങ്ങൾക്കപ്പുറത്തെ വഴിപാടുകൾ നിർദേശിച്ചതാണ് അന്ന് തന്ത്രിയെ ചൊടിപ്പിച്ചത്. പക്ഷെ പിന്നീട് 2018-19 കാലത്ത് വൻ സ്പോൺസറായി പോറ്റിയുടെ വരവ് രാജീവരുടെ പിന്തുണയോടെയെന്നാണ് ജീവനക്കാർ നൽകിയ മൊഴി. ശബരിമലയിലെ അന്തിമ തീരുമാനം തന്ത്രിയുടെ അനുജ്ഞയാണ്. പല കാലങ്ങളിലായി പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറാൻ നൽകിയ അനുജ്ഞയാണ് ആചാര്യതുല്യനായ തന്ത്രിയെ രാജ്യം ചർച്ച ചെയ്യുന്ന സ്വർണ്ണക്കൊള്ളയിൽ ഒടുവിൽ പ്രതിയാക്കിയത്.